ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
ഞാൻ മാൻഡെർലിയിൽ വന്നിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും വളരെ വലുതും വിസ്താരമേറിയതുമായ വീടിന്റെ വിവിധ മുറികളും ഇടത്തോട്ടും വലത്തോട്ടുമുള്ള അവയുടെ ദിശകളും മുകളിലേക്കും താഴേക്കുമുള്ള വഴികളും ഇപ്പോഴും കൃത്യമായി മനസിൽ പതിഞ്ഞിട്ടില്ല. ഇടനാഴിയിൽ നിന്നിരുന്ന ഞാൻ അപ്പുറത്തുള്ള ഒരു മുറി കണ്ട് അവിടേക്കു നീങ്ങി. അറിയാനുള്ള കൗതുകത്തോടെ അതു തുറന്നു. വെളിച്ചം കുറവായതിനാൽ ലൈറ്റിന്റെ സ്വിച്ച് ഓണ് ചെയ്തു.
ഒരു ഡ്രെസിംഗ് റൂം. ചുമരിൽ ഉറപ്പിച്ച അലമാരകൾ. അതിനപ്പുറത്ത് വലിയൊരു മുറിയിലേക്കുള്ള മറ്റൊരു വാതിൽ. അതു തുറന്നപ്പോൾ ഞാൻ അതിശയിച്ചുപോയി. അത്യാകർഷകമായി അലങ്കരിച്ച മുറി. ചുമരിനോടു ചേർന്ന് വലിയ ഡബിൾ ബെഡ്. ഡ്രെസിംഗ് ടേബിളിൽ ബ്രഷ്, ചീർപ്പ്, സെന്റ്, പൗഡർ മുതലായവ. ഫ്ളവർവേസിൽ സുഗന്ധം പൊഴിക്കുന്ന പുതിയ പൂക്കൾ. സാറ്റിൻകൊണ്ടുള്ള ഡ്രെസിംഗ് ഗൗണ് കസേരയിൽ വീണുകിടക്കുന്നു.
അതിനുകീഴെ കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന ചെരിപ്പുകൾ. ഇവയെല്ലാം കണ്ട് അന്തംവിട്ടുനിന്നപ്പോൾ എന്റെ തലച്ചോറിന് എന്തെങ്കിലും സംഭവിച്ചോയെന്ന് സംശയിച്ചുപോയി. എന്റെ കാലുകൾ വിറയ്ക്കുന്നതുപോലെ. ഉടനെ ഞാൻ വാച്ചിൽ നോക്കി. ചുമരിലിരിക്കുന്ന ക്ലോക്കിലും അതേ കൃത്യസമയം.
റെബേക്ക ഇപ്പോഴും ഇവിടെ വരുന്നുണ്ടോ? അതെങ്ങനെ? ഒരുവർഷം മുന്പ് മരിച്ചുപോയതല്ലേ? പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ അടക്കം ചെയ്തതല്ലേ? ഇതെല്ലാം അവൾക്കുവേണ്ടി മിസിസ് ഡാൻവേഴ്സ് ചെയ്യുന്നതാണ്. ഇത്രയും മനോഹരമായി ഒരുക്കിയ ഒരു മുറി ഈ വീട്ടിൽ ഞാൻ കണ്ടിട്ടില്ല. ഇതുമാത്രം എന്നെ എന്തുകൊണ്ട് ഇതുവരെ കാണിച്ചില്ല!
ഈ മുറിയിൽ ഒറ്റയ്ക്കിങ്ങനെ നിൽക്കാൻ എനിക്കു നേരിയ ഭയം. തിരിഞ്ഞുനടക്കുന്നതിനിടെ ചുമരലമാരകളിലൊന്ന് ഞാൻ വെറുതേയൊന്നു തുറന്നു നോക്കി. അതു നിറയെ വിലകൂടിയ വിവിധ വസ്ത്രങ്ങൾ, ഈവനിംഗ് ഡ്രെസുകൾ, വെള്ള സാറ്റിൻകൊണ്ടു നിർമിച്ച ഉടുപ്പുകൾ, കസവുകൊണ്ട് അലങ്കാരപ്പണിചെയ്ത പട്ടുവസ്ത്രങ്ങൾ തുടങ്ങിയവ.
പെട്ടെന്ന് ആരോ വരുന്നതിന്റെ കാലടിശബ്ദം. തിരിഞ്ഞുനോക്കിയപ്പോൾ മിസിസ് ഡാൻവേഴ്സ് തുറിച്ച കണ്ണുകളുമായി നിൽക്കുന്നു. ഉള്ളാലെ ഞാനൊന്നു ഞെട്ടി. പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പരാജയപ്പെട്ടു. അവർ ചോദിച്ചു:
""പ്രത്യേകിച്ച് എന്താണ് മാഡം?''
""ഇല്ല. ഈ മുറി ഞാൻ ആദ്യമായി കാണുകയാണ്. ഇത്രയും ഗംഭീരമായ മുറി എന്നെ ഇതുവരെ ആരും കാണിച്ചില്ലല്ലോ?''
""മാഡം ഇപ്പോൾ ഇവിടെയുണ്ടല്ലോ. എല്ലാം ഞാൻ വിസ്തരിച്ചു കാണിച്ചുതരാം.''
ഇപ്പോൾ നോട്ടത്തിൽ ഒരു മയം. ചുണ്ടിൽ ഒരു പുഞ്ചിരി, സംസാരത്തിന് തേനിന്റെ മധുരം. എല്ലാം കൃത്രിമമാണെന്നും കള്ളത്തരമാണെന്നും എനിക്കറിയാം. ഫാവെലിന്റെ വിഷയത്തിൽ എന്നെയൊന്നു തണുപ്പിക്കാനുള്ള അടവ്.
""വരൂ, എല്ലാം ഞാൻ കാണിച്ചുതരാം. മാഡം എന്നോട് മുന്പ് ഒരു വാക്കു പറഞ്ഞാൽ മതിയായിരുന്നു. അതിനെങ്ങനെയാ, തുറന്നുപറയാനും ചോദിക്കാനും മാഡത്തിന് സങ്കോചവും നാണവുമാണ്!''
വേണ്ടെന്നു ഞാൻ പറഞ്ഞില്ല. അവരെ ബോധിപ്പിക്കാൻവേണ്ടി അല്പനേരം കൂടെനിന്നു.
""ഇതു റെബേക്കാ മാഡത്തിന്റെ ബെഡ് ആണ്. കാണാൻ നല്ല ഭംഗിയില്ലേ? സ്വർണനിറത്തിലുള്ള ഇതിന്റെ വിരി ഞാനാണ് വിരിച്ചുകൊടുക്കുക. ദേ, ഇതു നൈറ്റ് ഡ്രെസ് ആണ്. മരിക്കുന്നതുവരെ ഇതാണു ധരിച്ചിരുന്നത്. ഒന്നു തൊട്ടുനോക്കൂ! എന്തൊരു മിനുസവും മാർദവവുമാണ്. ഈ ഗൗണും സ്ലിപ്പേഴ്സും കിടക്കുന്നതു കണ്ടില്ലേ? ധരിക്കാൻ ഒരുക്കിവച്ചതാ. പക്ഷേ ആ രാത്രി! മാഡം തിരിച്ചുവരാത്ത രാത്രിയായിരുന്നു, മുങ്ങിമരിച്ച രാത്രിയായിരുന്നു.''
ജിജ്ഞാസയോടെ ഞാനതെല്ലാം കേട്ടുനിന്നു.
""റെബേക്കാ മാഡത്തിന് എല്ലാ കാര്യത്തിനും ഞാൻ വേണം. വേറെ പരിചാരികമാരെയൊന്നും തൃപ്തിയില്ല. ഡാനീ, അവരൊന്നും വേണ്ട, നീ മതി എന്നു നിർബന്ധിക്കും. സമൃദ്ധമായ കറുത്തമുടി ചീകിക്കൊടുക്കാൻ ഞാൻ വേണം. ഡ്രെസുകൾ ഓരോന്നും അണിയിക്കാൻ ഞാൻ വേണം. അങ്ങനെ എല്ലാത്തിനും.''
വേറെ പലതും കാണിച്ചുതരുന്ന കൂട്ടത്തിൽ പറഞ്ഞു: ""സത്യം പറഞ്ഞാൽ ഈ അത്യാഹിതത്തിൽ ഞാൻ എന്നെത്തന്നെയാണ് കുറ്റപ്പെടുത്തുക. എനിക്കന്ന് കെരിത്ത് എന്ന സ്ഥലത്തേക്കു പോകേണ്ട അത്യാവശ്യം വന്നു. മറ്റൊരു കാര്യത്തിനായി മാഡത്തിനു ലണ്ടനിലേക്കു പോകേണ്ടതുണ്ടായിരുന്നു. മാഡം മടങ്ങിവരുന്പോഴേക്കും കെരിത്തിൽനിന്ന് തിരിച്ചെത്താമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. രാത്രി ഒന്പതുമണിയായി ഞാൻ തിരിച്ചുവന്നപ്പോൾ. ഇതിനകം മാഡം മടങ്ങിവന്ന് ഡിന്നർ കഴിച്ച് ബീച്ചിലേക്കു പോയി.''
""മാക്സിം സാർ അന്നു മാനേജർ ഫ്രാങ്കിന്റെ വീട്ടിലാണ് ഡിന്നർ കഴിച്ചത്. തിരിച്ചുവന്നപ്പോൾ ഏതാണ്ടു പതിനൊന്നുമണിയായിക്കാണണം. തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു. തിരമാലകൾ പാറക്കെട്ടുകളിൽ അടിക്കുന്നതിന്റെ മുഴക്കം ഇവിടെ കേൾക്കാമായിരുന്നു. പാതിരാത്രിയായിട്ടും മാഡം വന്നിട്ടില്ല. എനിക്ക് പരിഭ്രാന്തിയായി. ഞാൻ മുകളിലേക്കു കയറി സാറു കിടക്കുന്ന മുറിയുടെ വാതിൽക്കൽ ചെന്നു മുട്ടി.
അകത്തുനിന്നു വിളിച്ചുചോദിച്ചു- ആരാണത്... എന്താണു വേണ്ടത്? ഞാൻ വ്യസനത്തോടെ വിളിച്ചുപറഞ്ഞു: മാഡം ബീച്ചിൽ പോയിട്ടു തിരിച്ചുവന്നിട്ടില്ല.''
""നിമിഷങ്ങൾക്കകം ഗൗണ് ധരിച്ചു സാറു പുറത്തുവന്നു. ഞാൻ വിചാരിക്കുന്നത് അവൾ കോട്ടേജിൽ രാത്രി കഴിച്ചുകൂട്ടുന്ന പതിവില്ലേ? അവൾ തിരിച്ചുവരില്ല. അതങ്ങനെ നടക്കട്ടെ. എനിക്ക് ഉറങ്ങണം, വല്ലാത്ത ക്ഷീണമുണ്ട്. വാതിലടച്ചു സാറു പോയി. മാഡത്തിന്റെ മുങ്ങിമരണത്തിനു ശേഷം സാറു പിന്നെ ഈ മുറി ഉപയോഗിച്ചിട്ടില്ല.''
ഞാൻ പറഞ്ഞു: ""മതി, ഞാൻ പോകട്ടെ.''
മുറിപൂട്ടി അവർ പുറത്തുകടന്നു.
""മാഡത്തിന് റെബേക്ക മാഡത്തിന്റെ ഈ മുറി കാണണമെന്നു തോന്നുന്പോൾ വീട്ടു ഫോണിലൂടെ വിളിച്ചാൽ മതി. ഉടനെവന്നു ഞാൻ തുറന്നു തരാം. മരിച്ചുപോയെങ്കിലും മാഡം ഇന്നും ജീവിച്ചിരിക്കുന്നതുപോലെ തോന്നുന്നു. ഈ മുറിയിൽ താമസിക്കുന്നപോലെ തോന്നുന്നു.''
""ഈ മുറി നിങ്ങൾ ഇങ്ങനെ ഗംഭീരമായി ഒരുക്കിയിരിക്കുന്നതു കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി.''
ഭാവം മാറി പതിഞ്ഞ സ്വരത്തിൽ അവർ പറഞ്ഞു: ""നമ്മൾ രണ്ടുപേരും ഇങ്ങനെ സംസാരിക്കുന്നത് റെബേക്ക മാഡം കാണുന്നുണ്ട് എന്നു തോന്നുന്നുണ്ടോ? മരിച്ചവർ തിരിച്ചുവന്ന് ജീവിച്ചിരിക്കുന്നവരെ ശ്രദ്ധിക്കുന്നുണ്ടെന്നു വിചാരിക്കുന്നുണ്ടോ?''
ഞാനതിനു മറുപടിയൊന്നും പറഞ്ഞില്ല.
""ഒരുപക്ഷേ റെബേക്കാ മാഡം ഇവിടേക്കു തിരിച്ചുവരികയാണെങ്കിൽ ആ സമയത്ത് ഈ മാഡത്തിനെയും മാക്സിം സാറിനെയും ഒരുമിച്ചുകണ്ടാൽ എന്തായിരിക്കും അവസ്ഥ?''
ഇതു പറഞ്ഞപ്പോൾ ആ സ്ത്രീയുടെ മുഖമൊന്നു കാണണം. ശത്രുതയും വിദ്വേഷവും ഒതുക്കിപ്പിടിച്ച, രൂക്ഷമായ ഒരു പൈശാചിക നോട്ടം!
ഞാനത് നിസാരമായി തള്ളി താഴേക്ക് ഇറങ്ങിപ്പോന്നു. അവരുടെയുള്ളിൽ സാത്താനുണ്ടെങ്കിൽ എന്റെ ഉള്ളിൽ വസിക്കുന്നത് ദൈവമാണ്. ഞാൻ വേഗം എന്റെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു.
"ഓ! മൈ ജീസസ്!' എന്ന പതിവുള്ള പ്രാർഥനചൊല്ലി ഞാൻ കിടന്നു.
(തുടരും)